Quran Text Translations Spread Documents

Muhammad Karakunnu and Vanidas Elayavoor


Change Log

Minor fixes
Tue, 1 May 2012 00:00:01 -0400
-1224 +1224
നബിയേ, നിനക്കും നിന്നെ പിന്തുടര്ന്ന സത്യവിശ്വാസികള്ക്കും പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി.
New Malayalam translation ml.karakunnu added
Fri, 16 Sep 2011 12:04:20 +0430
-0,0 +1,6236
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.
പരമകാരുണികന്‍. ദയാപരന്‍.
വിധിദിനത്തിന്നധിപന്‍.
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.
അലിഫ് - ലാം - മീം. ‎
ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ‎ഭക്തന്മാര്‍ക്കിതു വഴികാട്ടി. ‎
അഭൌതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. ‎നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം ‎നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്. ‎
നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ ‎മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും ‎വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ‎അടിയുറച്ച ബോധ്യമുള്ളവരും. ‎
അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. വിജയം ‎വരിക്കുന്നവരും അവര്‍ തന്നെ. ‎
എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎
അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ. ‎
ചില ആളുകള്‍ അവകാശപ്പെടുന്നു: "അല്ലാഹുവിലും ‎അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” ‎യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. ‎
അല്ലാഹുവിനെയും വിശ്വാസികളെയും ‎വഞ്ചിക്കുകയാണവര്‍. എന്നാല്‍ ‎തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. ‎അവരത് അറിയുന്നില്ലെന്നുമാത്രം. ‎
അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു ആ ‎രോഗം വര്‍ധിപ്പിച്ചു. ഇനി അവര്‍ക്കുള്ളത് നോവേറിയ ‎ശിക്ഷയാണ്; അവര്‍ കള്ളം ‎പറഞ്ഞുകൊണ്ടിരുന്നതിനാലാണത്. ‎
‎“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ നന്മ ‎ചെയ്യുന്നവര്‍ മാത്രമാകുന്നു.“ ‎
അറിയുക; അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, ‎അവരതറിയുന്നില്ല. ‎
‎“മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക" ‎എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: "വിഡ്ഢികള്‍ ‎വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?" ‎എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. ‎പക്ഷേ, അവരതറിയുന്നില്ല. ‎
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ‎‎"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവരും അവരുടെ ‎പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: "ഞങ്ങള്‍ ‎നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ ‎പരിഹസിക്കുക മാത്രമായിരുന്നു." ‎
അല്ലാഹു അവരെ പരിഹാസ്യരാക്കുകയും ‎അതിക്രമങ്ങളില്‍ അന്ധരായി അലയാന്‍ ‎വിട്ടിരിക്കുകയുമാണ്. ‎
അവരാണ് നേര്‍വഴി വിറ്റ് വഴികേട് ‎വിലയ്ക്കെടുത്തവര്‍. അവരുടെ കച്ചവടം ഒട്ടും ‎ലാഭകരമല്ല. അവര്‍ക്കു നേര്‍മാര്‍ഗം നഷ്ടപ്പെട്ടിരിക്കുന്നു. ‎
അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള്‍ തീകൊളുത്തി. ‎ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ ‎വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി ‎കൂരിരുളിലുപേക്ഷിച്ചു. ‎
ബധിരരും മൂകരും കുരുടരുമാണവര്‍. ‎അതിനാലവരൊരിക്കലും നേര്‍വഴിയിലേക്കു ‎തിരിച്ചുവരില്ല. ‎
അല്ലെങ്കില്‍ മറ്റൊരുപമ: മാനത്തുനിന്നുള്ള പെരുമഴ. ‎അതില്‍ ഇരുളും ഇടിമുഴക്കവും മിന്നല്‍പ്പിണരുമുണ്ട്. ‎മേഘഗര്‍ജനം കേട്ട് മരണഭീതിയാല്‍ അവര്‍ ചെവികളില്‍ ‎വിരലുകള്‍ തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ ‎സദാ വലയം ചെയ്യുന്നവനത്രെ. ‎
മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ ‎കവര്‍ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം ‎കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ‎ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ‎ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും ‎അവന്‍ കെടുത്തിക്കളയുമായിരുന്നു. തീര്‍ച്ചയായും ‎അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. ‎
ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച ‎നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ ‎ഭക്തരായിത്തീരാന്‍. ‎
അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കി. ‎ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴ വീഴ്ത്തി. ‎അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ‎കിളിര്‍പ്പിച്ചുതന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് ‎സമന്മാരെ സങ്കല്‍പിക്കരുത്. നിങ്ങള്‍ എല്ലാം ‎അറിയുന്നവരായിരിക്കെ. ‎
നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം ‎നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ ‎സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ‎ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു ‎പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ‎ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ ‎സത്യസന്ധരെങ്കില്‍! ‎
നിങ്ങള്‍ക്കതു ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ -നിങ്ങള്‍ക്കതു ‎സാധ്യമല്ല; തീര്‍ച്ച- നിങ്ങള്‍ നരകത്തീയിനെ ‎കാത്തുകൊള്ളുക. മനുഷ്യരും കല്ലുകളും ഇന്ധനമായ ‎നരകാഗ്നിയെ. സത്യനിഷേധികള്‍ക്കായി ‎തയ്യാറാക്കപ്പെട്ടതാണത്. ‎
സത്യവിശ്വാസം സ്വീകരിക്കുകയും ‎സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ‎ശുഭവാര്‍ത്ത അറിയിക്കുക: അവര്‍ക്ക് താഴ്ഭാഗത്തൂടെ ‎അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അതിലെ ‎കനികള്‍ ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര്‍ ‎പറയും: "ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു ‎തന്നെയാണല്ലോ ഇതും." സത്യമോ, സമാനതയുള്ളത് ‎അവര്‍ക്ക് സമ്മാനിക്കപ്പെടുകയാണ്. അവര്‍ക്കവിടെ ‎വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ ‎സ്ഥിരവാസികളായിരിക്കും. ‎
കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ‎ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. ‎അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥന്റെ ‎സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ ‎സത്യനിഷേധികള്‍ ചോദിക്കുന്നു: "ഈ ഉപമ കൊണ്ട് ‎അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?“ അങ്ങനെ ഈ ഉപമ ‎കൊണ്ട് അവന്‍ ചിലരെ വഴിതെറ്റിക്കുന്നു. പലരേയും ‎നേര്‍വഴിയിലാക്കുന്നു. എന്നാല്‍ ധിക്കാരികളെ മാത്രമേ ‎അവന്‍ വഴിതെറ്റിക്കുന്നുള്ളൂ. ‎