Quran Text Translations Spread Documents

Muhammad Karakunnu and Vanidas Elayavoor


Change Log

Minor fixes
Tue, 1 May 2012 00:00:01 -0400
-1224 +1224
നബിയേ, നിനക്കും നിന്നെ പിന്തുടര്ന്ന സത്യവിശ്വാസികള്ക്കും പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി.
New Malayalam translation ml.karakunnu added
Fri, 16 Sep 2011 12:04:20 +0430
-0,0 +1,6236
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.
പരമകാരുണികന്‍. ദയാപരന്‍.
വിധിദിനത്തിന്നധിപന്‍.
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.
അലിഫ് - ലാം - മീം. ‎
ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ‎ഭക്തന്മാര്‍ക്കിതു വഴികാട്ടി. ‎
അഭൌതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. ‎നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം ‎നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്. ‎
നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ ‎മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും ‎വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ‎അടിയുറച്ച ബോധ്യമുള്ളവരും. ‎
അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. വിജയം ‎വരിക്കുന്നവരും അവര്‍ തന്നെ. ‎
എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎
അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ. ‎
ചില ആളുകള്‍ അവകാശപ്പെടുന്നു: "അല്ലാഹുവിലും ‎അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” ‎യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. ‎
അല്ലാഹുവിനെയും വിശ്വാസികളെയും ‎വഞ്ചിക്കുകയാണവര്‍. എന്നാല്‍ ‎തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. ‎അവരത് അറിയുന്നില്ലെന്നുമാത്രം. ‎
അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു ആ ‎രോഗം വര്‍ധിപ്പിച്ചു. ഇനി അവര്‍ക്കുള്ളത് നോവേറിയ ‎ശിക്ഷയാണ്; അവര്‍ കള്ളം ‎പറഞ്ഞുകൊണ്ടിരുന്നതിനാലാണത്. ‎
‎“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ നന്മ ‎ചെയ്യുന്നവര്‍ മാത്രമാകുന്നു.“ ‎
അറിയുക; അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, ‎അവരതറിയുന്നില്ല. ‎
‎“മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക" ‎എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: "വിഡ്ഢികള്‍ ‎വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?" ‎എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. ‎പക്ഷേ, അവരതറിയുന്നില്ല. ‎
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ‎‎"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവരും അവരുടെ ‎പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: "ഞങ്ങള്‍ ‎നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ ‎പരിഹസിക്കുക മാത്രമായിരുന്നു." ‎
അല്ലാഹു അവരെ പരിഹാസ്യരാക്കുകയും ‎അതിക്രമങ്ങളില്‍ അന്ധരായി അലയാന്‍ ‎വിട്ടിരിക്കുകയുമാണ്. ‎
അവരാണ് നേര്‍വഴി വിറ്റ് വഴികേട് ‎വിലയ്ക്കെടുത്തവര്‍. അവരുടെ കച്ചവടം ഒട്ടും ‎ലാഭകരമല്ല. അവര്‍ക്കു നേര്‍മാര്‍ഗം നഷ്ടപ്പെട്ടിരിക്കുന്നു. ‎
അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള്‍ തീകൊളുത്തി. ‎ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ ‎വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി ‎കൂരിരുളിലുപേക്ഷിച്ചു. ‎
ബധിരരും മൂകരും കുരുടരുമാണവര്‍. ‎അതിനാലവരൊരിക്കലും നേര്‍വഴിയിലേക്കു ‎തിരിച്ചുവരില്ല. ‎
അല്ലെങ്കില്‍ മറ്റൊരുപമ: മാനത്തുനിന്നുള്ള പെരുമഴ. ‎അതില്‍ ഇരുളും ഇടിമുഴക്കവും മിന്നല്‍പ്പിണരുമുണ്ട്. ‎മേഘഗര്‍ജനം കേട്ട് മരണഭീതിയാല്‍ അവര്‍ ചെവികളില്‍ ‎വിരലുകള്‍ തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ ‎സദാ വലയം ചെയ്യുന്നവനത്രെ. ‎
മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ ‎കവര്‍ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം ‎കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ‎ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ‎ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും ‎അവന്‍ കെടുത്തിക്കളയുമായിരുന്നു. തീര്‍ച്ചയായും ‎അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. ‎
ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച ‎നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ ‎ഭക്തരായിത്തീരാന്‍. ‎
അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കി. ‎ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴ വീഴ്ത്തി. ‎അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ‎കിളിര്‍പ്പിച്ചുതന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് ‎സമന്മാരെ സങ്കല്‍പിക്കരുത്. നിങ്ങള്‍ എല്ലാം ‎അറിയുന്നവരായിരിക്കെ. ‎
നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം ‎നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ ‎സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ‎ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു ‎പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ‎ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ ‎സത്യസന്ധരെങ്കില്‍! ‎
നിങ്ങള്‍ക്കതു ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ -നിങ്ങള്‍ക്കതു ‎സാധ്യമല്ല; തീര്‍ച്ച- നിങ്ങള്‍ നരകത്തീയിനെ ‎കാത്തുകൊള്ളുക. മനുഷ്യരും കല്ലുകളും ഇന്ധനമായ ‎നരകാഗ്നിയെ. സത്യനിഷേധികള്‍ക്കായി ‎തയ്യാറാക്കപ്പെട്ടതാണത്. ‎
സത്യവിശ്വാസം സ്വീകരിക്കുകയും ‎സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ‎ശുഭവാര്‍ത്ത അറിയിക്കുക: അവര്‍ക്ക് താഴ്ഭാഗത്തൂടെ ‎അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അതിലെ ‎കനികള്‍ ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര്‍ ‎പറയും: "ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു ‎തന്നെയാണല്ലോ ഇതും." സത്യമോ, സമാനതയുള്ളത് ‎അവര്‍ക്ക് സമ്മാനിക്കപ്പെടുകയാണ്. അവര്‍ക്കവിടെ ‎വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ ‎സ്ഥിരവാസികളായിരിക്കും. ‎
കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ‎ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. ‎അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥന്റെ ‎സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ ‎സത്യനിഷേധികള്‍ ചോദിക്കുന്നു: "ഈ ഉപമ കൊണ്ട് ‎അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?“ അങ്ങനെ ഈ ഉപമ ‎കൊണ്ട് അവന്‍ ചിലരെ വഴിതെറ്റിക്കുന്നു. പലരേയും ‎നേര്‍വഴിയിലാക്കുന്നു. എന്നാല്‍ ധിക്കാരികളെ മാത്രമേ ‎അവന്‍ വഴിതെറ്റിക്കുന്നുള്ളൂ. ‎
അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചശേഷം അതു ‎ലംഘിക്കുന്നവരാണവര്‍; അല്ലാഹു കൂട്ടിയിണക്കാന്‍ ‎കല്‍പിച്ചതിനെ വേര്‍പെടുത്തുന്നവര്‍; ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍തന്നെ. ‎
എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? ‎നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന്‍ നിങ്ങള്‍ക്കു ‎ജീവനേകി. അവന്‍ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ‎ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ ‎നിങ്ങളെല്ലാം തിരിച്ചുചെല്ലും. ‎
അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി ‎സൃഷ്ടിച്ചത്. കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ‎ഉപരിലോകത്തെ അവന്‍ സംവിധാനിച്ചു. എല്ലാ ‎കാര്യങ്ങളും അറിയുന്നവനാണവന്‍. ‎
നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‎‎"ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ ‎നിയോഗിക്കുകയാണ്." അവരന്വേഷിച്ചു: "ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ‎ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ ‎നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി ‎വാഴ്ത്തുകയും ചെയ്യുന്നു." അല്ലാഹു പറഞ്ഞു: ‎‎"നിങ്ങളറിയാത്തവയും ഞാനറിയുന്നു." ‎
അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ ‎പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ ‎പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: "നിങ്ങള്‍ ഇവയുടെ ‎പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?" ‎
അവര്‍ പറഞ്ഞു: "കുറ്റമറ്റവന്‍ നീ മാത്രം. നീ ‎പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം ‎അറിയുന്നവനും യുക്തിമാനും നീ മാത്രം." ‎
അല്ലാഹു പറഞ്ഞു: "ആദം! ഇവയുടെ പേരുകള്‍ അവരെ ‎അറിയിക്കുക." അങ്ങനെ ആദം അവരെ, ആ ‎പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: ‎‎"ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നതൊക്കെയും ‎ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? ‎നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ‎ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?" ‎
നാം മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് ‎സാഷ്ടാംഗം ചെയ്യുക." അവരൊക്കെയും സാഷ്ടാംഗം ‎പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു; ‎അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ ‎സത്യനിഷേധികളില്‍ പെട്ടവനായി. ‎
നാം പറഞ്ഞു: "ആദമേ, നീയും നിന്റെ ഇണയും ‎സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ ‎വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ ‎വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും ‎അതിക്രമികളായിത്തീരും.“ ‎
എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് ‎തെറ്റിച്ചു. അവരിരുവരെയും ‎അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ ‎നാം കല്‍പിച്ചു: "ഇവിടെ നിന്നിറങ്ങിപ്പോവുക. പരസ്പര ‎ശത്രുതയോടെ വര്‍ത്തിക്കും നിങ്ങള്‍. ഭൂമിയില്‍ ‎നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാന്‍ ഇടമുണ്ട്; കഴിക്കാന്‍ ‎വിഭവങ്ങളും." ‎
അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ ‎അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു ‎അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ‎ദയാപരനുമാണവന്‍. ‎
നാം കല്‍പിച്ചു: "എല്ലാവരും ഇവിടം വിട്ട് പോകണം. ‎എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. ‎സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ ‎നിര്‍ഭയരായിരിക്കും; ദുഃഖമില്ലാത്തവരും". ‎
‎"എന്നാല്‍ അതിനെ അവിശ്വസിക്കുകയും നമ്മുടെ ‎തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, ‎അവരാകുന്നു നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും." ‎
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ‎ഓര്‍ത്തുനോക്കൂ. നിങ്ങള്‍ എനിക്കുതന്ന വാഗ്ദാനം ‎പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും ‎നിറവേറ്റാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. ‎
ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു ‎നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. ‎അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. ‎എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. ‎എന്നോടുമാത്രം ഭക്തി പുലര്‍ത്തുക. ‎
സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ‎ആശയക്കുഴപ്പമുണ്ടാക്കരുത്. ബോധപൂര്‍വം സത്യം ‎മറച്ചുവെക്കരുത്. ‎
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് ‎നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക. ‎
നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും സ്വന്തം ‎കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ‎ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ‎ആലോചിക്കുന്നില്ലേ? ‎
സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ‎ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ; ‎ഭക്തന്മാര്‍ക്കൊഴികെ. ‎
നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും; ‎അവസാനം അവനിലേക്കു തിരിച്ചുചെല്ലുമെന്നും ‎അറിയുന്നവരാണവര്‍. ‎
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ‎അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മറ്റാരെക്കാളും ‎ശ്രേഷ്ഠരാക്കിയതും. ‎
ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത; ‎ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ ‎സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ‎ലഭിക്കാത്ത ആ ദിന ത്തെ കരുതിയിരിക്കുക. ‎
ഫറവോന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ‎ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും ‎പെണ്‍കുട്ടികളെ ജീവിക്കാന്‍ വിട്ടും അവന്‍ നിങ്ങളെ ‎കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ ‎നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത ‎പരീക്ഷണമുണ്ടായിരുന്നു. ‎
ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം ‎വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. ‎നിങ്ങള്‍ നോക്കിനില്‍ക്കെ ഫറവോന്റെ ആള്‍ക്കാരെ നാം ‎വെള്ളത്തിലാഴ്ത്തി. ‎
ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി ‎നിശ്ചയിച്ചു. അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ ‎പശുക്കുട്ടിയെ ഉണ്ടാക്കി. നിങ്ങള്‍ ‎അതിക്രമികളാവുകയായിരുന്നു. ‎
എന്നിട്ടും നാം നിങ്ങള്‍ക്കു പിന്നെയും മാപ്പേകി. നിങ്ങള്‍ ‎നന്ദിയുള്ളവരാകാന്‍. ‎
ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. ‎സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്ന ‎പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. ‎
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, ‎പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ ‎നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. ‎അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് ‎പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. ‎അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." ‎പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. ‎അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ‎ദയാപരനുമല്ലോ. ‎
ഓര്‍ക്കുക: നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം: "മൂസാ, ദൈവത്തെ ‎നേരില്‍ പ്രകടമായി കാണാതെ ഞങ്ങള്‍ നിന്നില്‍ ‎വിശ്വസിക്കുകയില്ല." അപ്പോള്‍ ഒരു ഘോരഗര്‍ജനം ‎നിങ്ങളെ പിടികൂടി; നിങ്ങള്‍ നോക്കിനില്‍ക്കെ. ‎
പിന്നെ മരണശേഷം നിങ്ങളെ നാം ‎ഉയിര്‍ത്തെഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. ‎
നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നും ‎സല്‍വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: ‎‎"നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക." ‎അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ ‎തങ്ങള്‍ക്കുതന്നെയാണവര്‍ ദ്രോഹം വരുത്തിയത്. ‎
ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: "നിങ്ങള്‍ ഈ പട്ടണ ‎ത്തില്‍ പ്രവേശിക്കുക. അവിടെനിന്ന് ആവശ്യമുള്ളത്ര ‎വിശിഷ്ട വിഭവങ്ങള്‍ തിന്നുകൊള്ളുക. എന്നാല്‍ ‎നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. ‎പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം ‎നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. സുകൃതികള്‍ക്ക് ‎അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും." ‎
എന്നാല്‍ ആ അക്രമികള്‍, തങ്ങളോടു പറഞ്ഞതിനെ മാറ്റി ‎മറ്റൊന്ന് സ്വീകരിച്ചു. അതിനാല്‍ ആ അക്രമികള്‍ക്കുമേല്‍ ‎നാം മുകളില്‍നിന്ന് ശിക്ഷയിറക്കി. അവര്‍ അധര്‍മം ‎പ്രവര്‍ത്തിച്ചതിനാല്‍. ‎
ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. ‎നാം കല്‍പിച്ചു: "നീ നിന്റെ വടികൊണ്ട് ‎പാറമേലടിക്കുക." അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ‎ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും ‎തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം ‎നിര്‍ദേശിച്ചു: "അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് ‎തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ ‎നാശകാരികളായിക്കഴിയരുത്." ‎
നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: "ഓ മൂസാ, ഒരേതരം ‎അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ‎അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: ‎അവന്‍ ഞങ്ങള്‍ക്ക് മണ്ണില്‍ മുളച്ചുണ്ടാകുന്ന ചീര, ‎കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ‎ഉത്പാദിപ്പിച്ചുതരട്ടെ." മൂസ ചോദിച്ചു: "വിശിഷ്ട ‎വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ ‎നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും ‎പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ ‎നിങ്ങള്‍ക്കവിടെ കിട്ടും." അങ്ങനെ അവര്‍ നിന്ദ്യതയിലും ‎ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. ‎അവര്‍ അല്ലാഹുവിന്റെ തെളിവുകളെ ‎തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി ‎കൊന്നതിനാലുമാണത്. ധിക്കാരം കാട്ടുകയും പരിധിവിട്ട് ‎പ്രവര്‍ത്തിക്കുകയും ചെയ്തതിനാലും. ‎
ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ യഹൂദരോ ‎ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, ‎അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ‎സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ‎അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ ‎പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ‎ദുഃഖിക്കേണ്ടതുമില്ല. ‎
ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. ‎നിങ്ങള്‍ക്കുമീതെ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം ‎നിങ്ങള്‍ക്കു നല്‍കിയ വേദത്തെ ബലമായി ‎മുറുകെപ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ‎ഓര്‍ക്കാനും. നിങ്ങള്‍ ഭക്തരാകാന്‍. ‎
എന്നാല്‍ പിന്നെയും നിങ്ങള്‍ പിന്തിരിഞ്ഞു പോയി. ‎നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ‎ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടം ‎പറ്റിയവരാകുമായിരുന്നു.‎
സാബത്ത്നാളി ല്‍ നിങ്ങളിലെ അതിക്രമം കാണിച്ചവരെ ‎നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അവരോട് നാം വിധിച്ചു: ‎‎"നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാവുക." ‎
അങ്ങനെ ആ സംഭവത്തെ നാം അക്കാലക്കാര്‍ക്കും ‎പില്‍ക്കാലക്കാര്‍ക്കും ഗുണപാഠമാക്കി. ഭക്തന്മാര്‍ക്ക് ‎സദുപദേശവും. ‎
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: "അല്ലാഹു ‎നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു." ‎അവര്‍ ചോദിച്ചു: "നീ ഞങ്ങളെ പരിഹസിക്കുകയാണോ?" ‎മൂസ പറഞ്ഞു: "അവിവേകികളില്‍ പെടാതിരിക്കാന്‍ ‎ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു." ‎
അവര്‍ പറഞ്ഞു: "അത് ഏതിനമായിരിക്കണമെന്ന് ‎ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ താങ്കളുടെ നാഥനോട് ‎അന്വേഷിക്കുക." മൂസ പറഞ്ഞു: "അല്ലാഹു ‎അറിയിക്കുന്നു: “ആ പശു പ്രായം കുറഞ്ഞതോ ‎കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം." ‎അതിനാല്‍ കല്‍പന പാലിക്കുക." ‎
അവര്‍ പറഞ്ഞു: "താങ്കള്‍ താങ്കളുടെ നാഥനോട് ‎ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ‎ഏതായിരിക്കണമെന്ന്." മൂസ പറഞ്ഞു: "കാണികളില്‍ ‎കൌതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള ‎പശുവായിരിക്കണമെന്ന് അല്ലാഹു ‎നിര്‍ദേശിച്ചിരിക്കുന്നു." ‎
അവര്‍ പറഞ്ഞു: "അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ‎ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്റെ ‎നാഥനോടപേക്ഷിക്കുക. പശുക്കളെല്ലാം ഏറക്കുറെ ‎ഒരുപോലിരിക്കുന്നതായി ഞങ്ങള്‍ക്കുതോന്നുന്നു. ‎ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ‎അതിനെ കണ്ടെത്തുക തന്നെ ചെയ്യും." ‎
മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: നിലം ‎ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും ‎കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം ‎അത്." അവര്‍ പറഞ്ഞു: "ശരി, ഇപ്പോഴാണ് നീ ശരിയായ ‎വിവരം തന്നത്." അങ്ങനെ അവരതിനെ അറുത്തു. ‎അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല. ‎
ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് ‎പരസ്പരാരോപണം നടത്തി കുറ്റത്തില്‍നിന്ന് ‎ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ ‎മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ. ‎
അപ്പോള്‍ നാം പറഞ്ഞു: "നിങ്ങള്‍ അതിന്റെ ഒരു ‎ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക." അവ്വിധം ‎അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ‎ചിന്തിക്കാനായി അവന്‍ തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു ‎കാണിച്ചുതരുന്നു. ‎
അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. ‎അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ ‎കടുത്തു. ചില പാറകളില്‍നിന്ന് ഉറവകള്‍ ‎പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം ‎ചുരത്താറുമുണ്ട്. ദൈവഭയത്താല്‍ ‎നിലംപതിക്കുന്നവയുമുണ്ട്. നിങ്ങള്‍ ‎ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല. ‎
വിശ്വസിച്ചവരേ, നിങ്ങളുടെ സന്ദേശം ഈ ജനം ‎സ്വീകരിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? ‎അവരിലൊരു വിഭാഗം ദൈവവചനം കേള്‍ക്കുന്നു. ‎നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്‍വം ‎അവരതില്‍ കൃത്രിമം കാണിക്കുന്നു. ‎
സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ‎‎"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവര്‍ ‎തനിച്ചാകുമ്പോള്‍ പരസ്പരം പറയും: "അല്ലാഹു ‎നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ‎ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി ‎നിങ്ങളുടെ നാഥങ്കല്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം ‎നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?" ‎
അവരറിയുന്നില്ലേ: അവര്‍ രഹസ്യമാക്കുന്നതും ‎പരസ്യമാക്കുന്നതും അല്ലാഹുവിനറിയാമെന്ന്. ‎
അവരില്‍ ചിലര്‍ നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും ‎അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ ‎വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക ‎മാത്രമാണവര്‍ ചെയ്യുന്നത്. ‎
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ‎അല്ലാഹുവില്‍നിന്നുള്ളതാണെന്ന് ‎അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ ‎കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. ‎തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ ‎അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും ‎അവര്‍ക്കു നാശം! ‎
അവരവകാശപ്പെടുന്നു: "എണ്ണപ്പെട്ട ഏതാനും ‎നാളുകളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല." ‎ചോദിക്കുക: "നിങ്ങള്‍ അല്ലാഹുവുമായി വല്ല കരാറും ‎ഉണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു തന്റെ കരാര്‍ ‎ലംഘിക്കുകയില്ല; തീര്‍ച്ച. അതോ, അല്ലാഹുവിന്റെ ‎പേരില്‍ നിങ്ങള്‍ക്കറിയാത്തത് ആരോപിക്കുകയാണോ?" ‎
എന്നാല്‍ അറിയുക: ആര്‍ പാപം പ്രവര്‍ത്തിക്കുകയും ‎പാപച്ചുഴിയിലകപ്പെടുകയും ചെയ്യുന്നുവോ അവരാണ് ‎നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും. ‎
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ ‎പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരോ അവരാണ് ‎സ്വര്‍ഗാവകാശികള്‍. അവരതില്‍ ‎നിത്യവാസികളായിരിക്കും. ‎
ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: ‎അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്; ‎മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും ‎അനാഥകളോടും അഗതികളോടും നല്ല നിലയില്‍ ‎വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം ‎നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. ‎പക്ഷേ, പിന്നീട് നിങ്ങള്‍ അവഗണനയോടെ ‎പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ. ‎
പരസ്പരം ചോര ചിന്തില്ലെന്നും വീടുകളില്‍നിന്ന് ‎പുറന്തള്ളുകയില്ലെന്നും നാം നിങ്ങളില്‍നിന്ന് ‎ഉറപ്പുവാങ്ങിയതോര്‍ക്കുക. നിങ്ങളത് സ്ഥിരീകരിച്ചു. ‎നിങ്ങളതിന് സാക്ഷികളുമായിരുന്നു. ‎
എന്നിട്ടും പിന്നെയുമിതാ നിങ്ങള്‍ സ്വന്തക്കാരെ ‎കൊല്ലുന്നു. സ്വജനങ്ങളിലൊരു വിഭാഗത്തെ അവരുടെ ‎വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു. കുറ്റകരമായും ‎ശത്രുതാപരമായും നിങ്ങള്‍ അവര്‍ക്കെതിരെ ‎ഒത്തുചേരുന്നു. അവര്‍ നിങ്ങളുടെ അടുത്ത് ‎യുദ്ധത്തടവുകാരായെത്തിയാല്‍ നിങ്ങളവരോട് ‎മോചനദ്രവ്യം വാങ്ങുന്നു. അവരെ തങ്ങളുടെ വീടുകളില്‍ ‎നിന്ന് പുറന്തള്ളുന്നതുതന്നെ നിങ്ങള്‍ക്കു നിഷിദ്ധമത്രെ. ‎നിങ്ങള്‍ വേദപുസ്തകത്തിലെ ചിലവശങ്ങള്‍ ‎വിശ്വസിക്കുകയും ചിലവശങ്ങള്‍ ‎തള്ളിക്കളയുകയുമാണോ? നിങ്ങളില്‍ അവ്വിധം ‎ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹികജീവിതത്തില്‍ ‎നിന്ദ്യത മാത്രമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ‎കൊടിയ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടും. നിങ്ങള്‍ ‎ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. ‎
പരലോകത്തിനു പകരം ഇഹ ലോകജീവിതം ‎വാങ്ങിയവരാണവര്‍. അതിനാല്‍ അവര്‍ക്ക് ശിക്ഷയില്‍ ‎ഇളവ് ലഭിക്കുകയില്ല. അവര്‍ക്ക് ഒരുവിധ സഹായവും ‎കിട്ടുകയുമില്ല. ‎
നിശ്ചയമായും മൂസാക്കു നാം വേദം നല്‍കി. ‎അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ ‎അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു ‎നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. ‎പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ‎ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ‎ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ ‎ഗര്‍വിഷ്ഠരായി ധിക്കരിക്കുകയോ? അവരില്‍ ചിലരെ ‎നിങ്ങള്‍ തള്ളിപ്പറഞ്ഞു. ചിലരെ കൊല്ലുകയും ചെയ്തു. ‎
അവര്‍ പറഞ്ഞു: "ഞങ്ങളുടെ മനസ്സുകള്‍ ‎അടഞ്ഞുകിടക്കുകയാണ്." അല്ല; സത്യനിഷേധം കാരണം ‎അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ ‎അവരില്‍ അല്‍പം ചിലരേ വിശ്വസിക്കുന്നുള്ളൂ. ‎
തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ‎ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, ‎അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ ‎പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ‎എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം ‎വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു! ‎അതിനാല്‍ ദൈവശാപം ആ സത്യനിഷേധികള്‍ക്കത്രെ. ‎
അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ ‎അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ ‎പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ‎ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ ‎അമര്‍ഷവും. അതിനാലവര്‍ കൊടിയ ‎ദൈവികകോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ‎ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. ‎
അല്ലാഹു ഇറക്കിത്തന്നതില്‍ വിശ്വസിക്കുക ‎എന്നാവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ക്ക് ‎ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു." അതിന് ‎പുറത്തുള്ളതിനെ അവര്‍ തള്ളിക്കളയുന്നു. അത് അവരുടെ ‎വശമുള്ളതിനെ ശരിവെക്കുന്ന ‎സത്യസന്ദേശമായിരുന്നിട്ടും. ചോദിക്കുക: നിങ്ങള്‍ ‎വിശ്വാസികളെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ‎അല്ലാഹുവിന്റെ പ്രവാചകന്മാരെ ‎കൊന്നുകൊണ്ടിരുന്നത്? ‎
വ്യക്തമായ തെളിവോടെ മൂസ നിങ്ങളുടെ അടുക്കല്‍ ‎വന്നു. എന്നിട്ടും പിന്നെയും നിങ്ങള്‍ പശുക്കുട്ടിയെ ‎ദൈവമാക്കി. നിങ്ങള്‍ അതിക്രമം കാട്ടുകയായിരുന്നു. ‎
ഓര്‍ക്കുക: നിങ്ങള്‍ക്കു മീതെ പര്‍വതത്തെ ‎ഉയര്‍ത്തിക്കൊണ്ട് നിങ്ങളോടു നാം ഉറപ്പുവാങ്ങി. “നാം ‎നിങ്ങള്‍ക്കു നല്‍കിയത് ശക്തമായി മുറുകെപ്പിടിക്കുക. ‎ശ്രദ്ധയോടെ കേള്‍ക്കുക." അവര്‍ പറഞ്ഞു: “ഞങ്ങള്‍ ‎കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു." ‎സത്യനിഷേധം നിമിത്തം പശുഭക്തി അവരുടെ ‎മനസ്സുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. പറയുക: "നിങ്ങള്‍ ‎വിശ്വാസികളെങ്കില്‍ നിങ്ങളുടെ വിശ്വാസം ‎നിങ്ങളോടാവശ്യപ്പെടുന്നത് വളരെ ചീത്ത തന്നെ." ‎
പറയുക: “ദൈവത്തിങ്കല്‍ പരലോകരക്ഷ ‎മറ്റാര്‍ക്കുമില്ലാതെ നിങ്ങള്‍ക്കു മാത്രം ‎പ്രത്യേകമായുള്ളതാണെങ്കില്‍ നിങ്ങള്‍ മരണം ‎കൊതിക്കുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!" ‎
അവരൊരിക്കലും അതാഗ്രഹിക്കുകയില്ല. കാരണം ‎നേരത്തെ ചെയ്തുകൂട്ടിയ ചീത്ത പ്രവൃത്തികള്‍ തന്നെ. ‎അതിക്രമികളെ നന്നായി തിരിച്ചറിയുന്നവനാണ് ‎അല്ലാഹു. ‎
ജീവിതത്തോട് മറ്റാരെക്കാളും കൊതിയുള്ളവരായി ‎നിനക്കവരെ കാണാം; ബഹുദൈവ വിശ്വാസികളെക്കാളും ‎അത്യാഗ്രഹികളായി. ആയിരം കൊല്ലമെങ്കിലും ‎ആയുസ്സുണ്ടായെങ്കില്‍ എന്ന് അവര്‍ ഓരോരുത്തരും ‎ആഗ്രഹിക്കുന്നു. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം ശിക്ഷയില്‍ ‎നിന്ന് രക്ഷപ്പെടുത്തുകയില്ല. അവര്‍ ചെയ്യുന്നതൊക്കെയും ‎സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു. ‎
പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലി ‎നോടാണെങ്കില്‍ അവരറിയണം; ജിബ്രീല്‍ നിന്റെ മനസ്സില്‍ ‎വേദമിറക്കിയത് ദൈവനിര്‍ദേശപ്രകാരം മാത്രമാണ്. ‎അത് മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്നു. സത്യവിശ്വാസം ‎സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദേശിക്കുന്നു. ‎സുവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ‎
ആരെങ്കിലും അല്ലാഹുവിന്റെയും മലക്കുകളുടെയും ‎അവന്റെ ദൂതന്മാരുടെയും ജിബ്രീലിന്റെയും ‎മീകാഈലി ന്റെയും ശത്രുവാണെങ്കില്‍ അറിയുക: ‎നിസ്സംശയം അല്ലാഹു സത്യനിഷേധികളോട് ‎വിരോധമുള്ളവനത്രെ. ‎
ഉറപ്പായും നിനക്കു നാം വ്യക്തമായ വചനങ്ങളാണ് ‎അവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളികളല്ലാതെ അതിനെ ‎തള്ളിക്കളയുകയില്ല. ‎
അവര്‍ ഏതൊരു കരാറിലേര്‍പ്പെട്ടാലും അവരിലൊരു ‎വിഭാഗം അതിനെ തള്ളിക്കളയുകയാണോ? അല്ല; ‎അവരിലേറെ പേരും സത്യനിഷേധികളാകുന്നു. ‎
അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം ‎അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. ‎എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ‎ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. ‎അവര്‍ക്കൊന്നും അറിയാത്തപോലെ. ‎
സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ ‎പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. ‎യഥാര്‍ഥത്തില്‍ സുലൈമാന്‍ അവിശ്വാസി ആയിട്ടില്ല. ‎അവിശ്വസിച്ചത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് ‎മാരണം പഠിപ്പിക്കുകയായിരുന്നു. ‎ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ ‎മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ ‎പിന്‍പറ്റി. അവരിരുവരും അതാരെയും ‎പഠിപ്പിച്ചിരുന്നില്ല: “ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ ‎നീ സത്യനിഷേധിയാകരുത്" എന്ന് ‎അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം ‎അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ‎വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ ‎അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് ‎അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. ‎തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ‎ഉപകാരമില്ലാത്തതുമാണ് അവര്‍ ‎പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് ‎പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ ‎നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ‎ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍. ‎
അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും ദോഷബാധയെ ‎സൂക്ഷിക്കുകയുമാണെങ്കില്‍ അല്ലാഹുവിങ്കലുള്ള ‎പ്രതിഫലം അത്യുത്തമമാകുമായിരുന്നു. ‎അവരതറിഞ്ഞിരുന്നെങ്കില്‍. ‎
വിശ്വസിച്ചവരേ, നിങ്ങള്‍ “റാഇനാ" എന്നു പറയരുത്. ‎പകരം “ഉന്‍ളുര്‍നാ" എന്നുപറയുക. ശ്രദ്ധയോടെ ‎കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് ‎നോവേറിയ ശിക്ഷയുണ്ട്. ‎
വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും ‎സത്യനിഷേധികള്‍ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ‎ഒരു ഗുണവും ലഭിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. ‎എന്നാല്‍ അല്ലാഹു തന്റെ കാരുണ്യത്താല്‍ ‎താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ‎അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവന്‍ തന്നെ. ‎
ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലമാക്കുകയോ ‎മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ ‎കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, ‎അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്. ‎
നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു ‎തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. ‎അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ ‎സഹായിയോ ഇല്ല. ‎
അല്ല; നേരത്തെ മൂസയോട് തന്റെ ജനം ഉന്നയിച്ചതു ‎പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ പ്രവാചകനോട് ‎ചോദിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്? സംശയമില്ല; ‎സത്യവിശ്വാസത്തിനുപകരം സത്യനിഷേധം ‎സ്വീകരിക്കുന്നവര്‍ നേര്‍വഴിയില്‍നിന്ന് ‎തെറ്റിപ്പോയിരിക്കുന്നു. ‎
വേദക്കാരില്‍ ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ ‎സത്യവിശ്വാസികളായ ശേഷം നിങ്ങളെ ‎സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! ‎അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും ‎സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. ‎അതിനാല്‍ അല്ലാഹു തന്റെ കല്‍പന നടപ്പാക്കും വരെ ‎നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. ‎തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ‎കഴിവുറ്റവന്‍ തന്നെ. ‎
നിങ്ങള്‍ നിഷ്ഠയോടെ നമസ്കരിക്കുക. സകാത്ത് നല്‍കുക. ‎നിങ്ങള്‍ ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം ‎നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ കണ്ടെത്താം. നിങ്ങള്‍ ‎ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്. ‎
ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും ‎സ്വര്‍ഗത്തിലെത്തുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. ‎അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: ‎നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ ‎സത്യസന്ധരെങ്കില്‍. ‎
എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം ‎അല്ലാഹുവിന് സമര്‍പിക്കുന്നുവോ അവന് തന്റെ ‎നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ‎ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല. ‎
ക്രിസ്ത്യാനികളുടെ നിലപാടുകള്‍ക്ക് ‎ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര്‍ പറയുന്നു. യഹൂദരുടെ ‎വാദങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ‎ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ ‎വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ‎ചിലരെല്ലാം മുമ്പും ഇവര്‍ വാദിക്കും വിധം ‎പറഞ്ഞിട്ടുണ്ട്. അതിനാല്‍, അവര്‍ ‎ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ‎ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു വിധി ‎കല്‍പിക്കുന്നതാണ്. ‎
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം ‎പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ ‎നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത ‎അക്രമി ആരാണ്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കവിടെ ‎പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ ‎അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും. ‎
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ ‎നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും ‎അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. ‎അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം ‎അറിയുന്നവനും. ‎
ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര്‍ ‎വാദിക്കുന്നു. എന്നാല്‍ അവന്‍ അതില്‍നിന്നെല്ലാം എത്ര ‎പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം ‎അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും. ‎
ഇല്ലായ്മയില്‍നിന്ന് ആകാശ ഭൂമികളെ ‎ഉണ്ടാക്കിയവനാണവന്‍. അവനൊരു കാര്യം ‎തീരുമാനിച്ചാല്‍ “ഉണ്ടാവുക" എന്ന വചനം മതി. ‎അതോടെ അതുണ്ടാകുന്നു. ‎
അറിവില്ലാത്തവര്‍ ചോദിക്കുന്നു: "അല്ലാഹു ഞങ്ങളോട് ‎നേരില്‍ സംസാരിക്കാത്തതെന്ത്? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ‎ഒരടയാളമെങ്കിലും കൊണ്ടുവരാത്തതെന്ത്?" ‎ഇവരിപ്പോള്‍ ചോദിക്കുന്നപോലെ ഇവരുടെ ‎മുന്‍ഗാമികളും ചോദിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും ‎മനസ്സുകള്‍ ഒരുപോലെയാണ്. തീര്‍ച്ചയായും അടിയുറച്ചു ‎വിശ്വസിക്കുന്നവര്‍ക്ക് നാം തെളിവുകള്‍ ‎വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. ‎
നിസ്സംശയം, നിന്നെ നാം സത്യസന്ദേശവുമായാണ് ‎അയച്ചത്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് ‎നല്‍കുന്നവനുമായി. അതിനാല്‍ നരകാവകാശികളെപ്പറ്റി ‎നിന്നോടു ചോദിക്കുകയില്ല. ‎
ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് ‎സംതൃപ്തരാവുകയില്ല; നീ അവരുടെ ‎മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ‎ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു ‎യഥാര്‍ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ ‎പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവിന്റെ പിടിയില്‍നിന്ന് ‎നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ ‎സഹായിയോ ഉണ്ടാവുകയില്ല. ‎
നാം ഈ വേദഗ്രന്ഥം നല്‍കിയവര്‍ ആരോ അവരിത് ‎യഥാവിധി പാരായണം ചെയ്യുന്നു. അവരിതില്‍ ‎ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ ‎നിഷേധിക്കുന്നവരോ, യഥാര്‍ഥത്തില്‍ അവര്‍ തന്നെയാണ് ‎നഷ്ടംപറ്റിയവര്‍. ‎
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ ‎അനുഗ്രഹങ്ങളോര്‍ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ‎ശ്രേഷ്ഠരാക്കിയതും. ‎
ആര്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത; ‎ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ‎ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ‎ഒരുവിധ സഹായവും ലഭിക്കാത്ത ആ നാളിനെ ‎സൂക്ഷിക്കുക. ‎
ഓര്‍ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ‎ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം ‎അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: ‎‎"നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്." ‎ഇബ്റാഹീം ആവശ്യപ്പെട്ടു: "എന്റെ മക്കളെയും." ‎അല്ലാഹു അറിയിച്ചു: "എന്റെ വാഗ്ദാനം ‎അക്രമികള്‍ക്കു ബാധകമല്ല." ‎
ഓര്‍ക്കുക: ആ ഭവന ത്തെ നാം മാനവതയുടെ മഹാസംഗമ ‎സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്റാഹീം ‎നിന്ന ഇടം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക. ത്വവാഫ് ‎ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും ‎സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി ‎എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ‎ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം ‎കല്‍പിച്ചു. ‎
ഇബ്റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: "എന്റെ നാഥാ! ‎ഇതിനെ നീ ഭീതി ഏതുമില്ലാത്ത നാടാക്കേണമേ! ഇവിടെ ‎പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ ‎നല്‍കേണമേ." അല്ലാഹു അറിയിച്ചു: "അവിശ്വാസിക്കും ‎നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ‎മാത്രമാണ് അവന്നുണ്ടാവുക. പിന്നെ നാമവനെ നരക ‎ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ." ‎